"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

02 March 2008

ഗണിതം


അയാള്‍ കണക്കു കൂട്ടുകയായിരുന്നു.


അയല്‍ക്കാരന്‍ എല്ദോസ് അതിരു തോണ്ടിയ വകയില്‍ ചെലവായത്‌ പെട്രോള്‍ ബോംബ്-രണ്ട്.
കുമാരേട്ടന്‍ പ്രാരബ്ധം പറഞ്ഞു വന്നപ്പോള്‍ ഗത്യന്തരമില്ലാതെ കൊടുത്തത് നാലു നാടന്‍ ബോംബ്.
കുഞ്ഞുമോന്‍റെ ചെവിക്കു പിടിച്ച കണക്കുമാഷിനു ഫീസിനു പകരം ചെലവാക്കിയത് നാടന്‍ ബോംബ് ഒന്ന്‌.
അളിയന്‍ തൊമ്മിക്കുഞ്ഞിന്‍റെ മനസുചോദ്യം ആഘോഷിച്ചതിനു ജലാറ്റീന്‍സ്റ്റിക് - കരളുപറിപ്പന്‍ രണ്ട്.
പെങ്ങളുകുട്ടീടെ പിറകേ നടന്ന കോളേജ്കാരന്‍ ചെറുക്കനു വേണ്ടി ചെലവാക്കിയ വകയില്‍ ആസിഡ് ബള്‍ബ് ഒന്ന്‌.


ഭാര്യേടെ സ്ത്രീധനക്കാശു ചോദിയ്ക്കാന്‍ പോയ കുഞ്ഞുമോന് കൊടുത്തുവിട്ടു നഷ്ടപ്പെടുത്തിയത്‌ രണ്ട് ഡൈനാമൈററ്.
എല്ദോസിന്‍റെ മുറ്റത്തുനിന്നു ബൈക്ക് മോഷ്ടിച്ചെന്നു പറഞ്ഞു അവന്‍ ലഹലക്ക് വന്നപ്പോള്‍ ചെലവാക്കിയത് കുടുംബം പൊടിപ്പന്‍ പന്നിപ്പടക്കങ്ങള്‍ പതിന്നാല് .
കുഴിയില്‍ വീണു കാലുളുക്കിയതിനു കാരണക്കാരായ പി.ഡബ്ലിയു.ഡി. ക്കാരുടെ സ്ലാബ് തകര്‍ക്കാന്‍ ചെലവാക്കിയത് ഡൈനാമൈററ്- ചെകിട് തകര്‍പ്പന്‍ നാല്.
പള്ളിപ്പെരുന്നാള് പ്രമാണിച്ച് പത്തു പേരെ കാണിക്കാന്‍ വെടിക്കെട്ട് നടത്തിയ വകയില്‍ ചെലവായത്‌ ആര്‍ .ഡി.എക്സ്. 300 കിലോ.


അതെ പെരുന്നാളിന് പിള്ളേര്‍ക്ക് കളിയ്ക്കാന്‍ വാങ്ങിയ അല്ലറ ചില്ലറ കുഞ്ഞു കുഞ്ഞു ബോംബുകള്‍, AK-47, 56, സ്റ്റെങ്ഗണ്‍ ഇവയൊന്നും പ്രത്യേകം എഴുതി വയ്ക്കാത്തതിനാല്‍ വക കൊള്ളിക്കാന്‍ പറ്റില്ല.
ഈശോയെ, പെബ്രന്നോത്തി വയ്യാണ്ട് കിടക്കണ തന്തപ്പടിയെ കാണാന്‍ പോണംന്നു വച്ചു തയ്യാറെടുക്കുകയാണ്. ഒരു നാടന്‍ ബോംബെന്കിലും കൊടുത്തയച്ചില്ലെങ്കില്‍ അവരെന്തു കരുതും!

അവള് ലഹലയ്ക്ക് നില്‍ക്കുകയും ചെയ്യും.

കര്‍ത്താവേ, എന്തൊരു ചെലവാണ്! ഇങ്ങനെ പോയാല്‍ ഇതെവിടെ ചെന്നു നില്ക്കും?

ഡോണ്‍ബോസ്കോ മാഗസിന്‍ -2004 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു

ഉത്തരവാദിത്വം

എനിക്കും തോക്കിനും കാവലാണ് പണി.
പരിശോധനകള്‍ക്കിടെ എന്‍റെ ചോദ്യങ്ങള്‍ക്കുള്ള മറുപടി തെറ്റുമ്പോള്‍ ഞാന്‍ തോക്കിനെ നോക്കി. എന്‍റെ സംജ്ഞ മനസിലാക്കി അത് കൃത്യമായ മറുപടി തന്നു.
ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചു കാണിച്ചു തോക്ക്‌ ഒരു വല്യ ആളായപ്പോള്‍ ഞാന്‍ പതിയെ ഓരോ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കാന്‍ തുടങ്ങി.
ഒരുദിവസം രാവിലെ ജോലിക്ക് കേറാന്‍ തുടങ്ങുമ്പോള്‍ എന്നെ തോക്ക്‌ തടഞ്ഞു.
പേര്?
അത്ഭുതം കാരണം മറുപടിക്ക് അല്പം വൈകി.
ഒരു വെടി മുഴങ്ങി.

മതം

"ഇതു ഹിന്ദുവിന്‍റെ രക്തത്തിന്‌".
അയാള്‍ ഗ്ലാസ്സുയര്‍ത്തി പറഞ്ഞു.

"ഇതു ഇസ്ലാമിന്‍റെ രക്തതിനും ഇതു ക്രിസ്ത്യാനിയുടെതിനും".
അയാള്‍ വീണ്ടും വീണ്ടും ഗ്ലാസ്സുയര്‍ത്തി.

അഞ്ചു നിമിഷങ്ങള്‍ക്കകം അയാള്‍ ആവിയായിപ്പോയി.


(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)

സമ്പാദ്യം

തിരികെ വീട്ടിലേക്ക് വന്നുകയറിയ ഉടനെ അയാള്‍ ടൈ ഊരിക്കളഞ്ഞു.
പിന്നെ ചെറിയ രണ്ടു കൊമ്പുകള്‍ എടുത്തു തലയില്‍ ഫിറ്റു ചെയ്ത്, മൂക്ക്‌ കയറിട്ട്,
വീട്ടിലെ കറവക്കാരിക്ക് മുമ്പില്‍ നിന്നു കൊടുത്തു.



(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)

പ്രണയത്തിന്‍റെ ഫോര്‍മുല

ഞാനവള്‍ക്ക് അഞ്ചു പനിനീര്‍ പൂക്കള്‍ കൊണ്ടു ചെന്നു കൊടുത്തു. ഒരെണ്ണം മാത്രം എടുത്ത് അവള്‍ ബാക്കി നാലും വലിച്ചെറിഞ്ഞു കളഞ്ഞു.

പ്രണയിക്കാന്‍ ഈ ഒരെണ്ണം ധാരാളം! അവള്‍ പറഞ്ഞു.

ഞാനവള്‍ക്ക് ഒരു പനിനീര്‍ പൂവ് കൊണ്ടു ചെന്നു കൊടുത്തു.
അത് പിടിച്ചു വാങ്ങി നിലത്തെറിഞ്ഞു അവള്‍ ക്രുദ്ധയായി ചോദിച്ചത്, ബാക്കി നാലു പൂക്കള്‍ എവിടെ എന്നാണ്.


(http://www.puzha.com/- ല്‍ 2003 ഡിസംബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചു)

28 February 2008

കുട്ടികള്‍ രക്ഷപ്പെടുന്നു

അച്ഛനും അമ്മയും മരിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടു.

അച്ഛനും അമ്മയും മരിച്ചത് കൊണ്ടു കുട്ടികള്‍ രക്ഷപ്പെടുമെന്കില്‍, അങ്ങനെ രക്ഷപ്പെട്ടു ഒറ്റപ്പെട്ട കുട്ടിയായിരുന്നു, അവന്‍.

സ്വാതന്ത്ര്യത്തിന്‍റെ വേദനയും ഒറ്റപ്പെടലിന്‍റെ സുരക്ഷിതത്വവും നിറഞ്ഞു തുളുമ്പിയപ്പോള്‍ നിസ്സഹായതയുടെ കൈപിടിച്ചു അവന്‍ നടക്കാനിറങ്ങി.

വിശന്നപ്പോള്‍ വൃക്കയും കരളും ഹൃദയവും വിറ്റുതിന്നുന്നവരോട് ചേര്‍ന്നു. ഒടുവില്‍, ആന്തരാവയവങ്ങള്‍ക്കൊപ്പം വിശപ്പും അവന്‍ വിറ്റു തിന്നു കളഞ്ഞു.
വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലെന്നിരിക്കെ അവന്‍ രക്ഷപ്പെടലിന്‍റെ കഥ പറഞ്ഞു. പരന്നു കിടന്ന ലോകത്ത് നിന്നു ഒറ്റയ്ക്കും തറ്റക്കും കേള്‍വിക്കാര്‍ വന്നു.കഥകള്‍ വിറ്റുപോയി. രക്ഷപ്പെടലിന്‍റെ കഥകള്‍ പ്രചാരം നേടി ഇതിഹാസ്സങ്ങളായി.

പ്രചോദനം കിട്ടിയ കഥാകാരന്മാര്‍ മാളങ്ങള്‍ക്ക് പുറത്തേക്കിഴഞ്ഞു. സ്കൂളുകളില്‍ പാഠൃ വിഷയമായപ്പോഴേക്കും കുട്ടികള്‍ രക്ഷപ്പെടലിന്‍റെ കഥകള്‍ കളിയ്ക്കാന്‍ തുടങ്ങിയിരുന്നു.

പിന്നെ, കുട്ടികളും രക്ഷപ്പെടാന്‍ തുടങ്ങി.


(http://www.puzha.com/- 2003 ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )(കഥ-2)

സ്വാതന്ത്ര്യം

മുറുമുറുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനെന്‍റെ ചെറുകുടലിനെ മൂന്നായി മുറിച്ചു വിശപ്പിനു തിന്നാന്‍ കൊടുത്തു.
ഇനീം വേണം, താ എന്ന് വിശപ്പ്‌ അമറി.

ബാക്കി രണ്ടു കഷ്ണങ്ങളും തിന്നിട്ടും അവന്‍ അടങ്ങാതെ വന്നപ്പോള്‍ ഞാനെന്‍റെ ആമാശയം കൊടുത്തു. പിന്നെ മൂന്നായി മുറിച്ച എന്‍റെ അന്നനാളവും കൊടുത്തു.

മൂന്നു കഷ്ണങ്ങളും തിന്നു ഒടുവിലവന്‍ എന്‍റെ നാവും വിഴുങ്ങി,വായിലൂടെ പുറത്തു വന്നു.

പക്ഷേ, മുന്നിലിരിക്കുന്നയാള്‍ കടിച്ചിട്ട എല്ലിന്‍ തരികളില്‍ വിശപ്പ്‌ നക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനവന്‍റെ ചങ്ങലകളില്‍ പിടിച്ചു വലിച്ചു.
അവന്‍ മുരണ്ടു തിരിഞ്ഞു എന്നെ കടിച്ചു;കടിച്ചു കുടഞ്ഞു.


ചങ്ങലയും എന്നോടൊപ്പം മൃതിയടഞ്ഞപ്പോള്‍ അവന്‍ സ്വാതന്ത്ര്യത്തില്‍ ഒറ്റപ്പെട്ടു പോയത്രേ!


(.പുഴ.കോം-മില്‍ 2003 ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )(കഥ-1)

27 February 2008

അന്തിത്തിരി

വാതില്‍ക്കല്‍ കാല്പെരുമാറ്റം കേട്ടു ചെന്നു നോക്കി.
ആരുമില്ല.
തിരിച്ചു കേറുമ്പോള്‍ ഒരു നിഴല്‍ ആദ്യം അകത്തു കടന്നു. ആരാത്‌?
മറുപടിയില്ല.
ദേഷ്യം വന്നു. ആരാണെന്നല്ലേ ചോദിച്ചത്?
പിന്നെയും മറുപടിയില്ല. എങ്ങനെയാ ദേഷ്യപ്പെടാതിരിക്കുക! മുന്നില്‍ നന്നായി കാണാം, കറുത്തു കുറുകിയ ഒരു നിഴല്‍ പതുങ്ങുന്നു!
കൈകള്‍ പിണച്ചുവച്ചു ചരിഞ്ഞൊരു നോട്ടം നോക്കി മിണ്ടാതെയങ്ങനെ നില്ക്കുകയാണ്.
ഹ... ഇവന്‍റെ മുഖം കണ്ടിട്ട് തന്നെ കാര്യം.
വെളിച്ചമെടുക്കാന്‍ പൂര്‍വികരുടെ അസ്ഥിമാടം വരെ പോകേണ്ടിവന്നു.അവിടെ മാത്രമെ സന്ധ്യകഴിഞ്ഞാല്‍ വിളക്കുവൈക്കാറുള്ളൂ.
വെളിച്ചംകൊണ്ടു വന്നപ്പോള്‍ കക്ഷിയില്ല. എവിടെയോ ഒളിച്ചുകളഞ്ഞു.
എങ്കില്‍ രണ്ടിലൊന്നു അറിഞ്ഞിട്ടുതന്നെ ബാക്കികാര്യം. മുറികളായമുറികള്‍ മുഴുവന്‍ തിരഞ്ഞു.
ഇടനാഴിയും അടുക്കളയും പത്തായപുരയും ഒന്നും ഒഴിവാക്കിയില്ല.
ങ്ഹേ! പൊടിപോലുമില്ല.. രക്ഷപെട്ടുകളഞ്ഞു.
തിരികെ വിളക്കുകൊണ്ടുവെച്ചു മുറിക്കകത്തേക്ക് കാലുവെച്ചില്ല, ദാ, തൂണിനുചുവട്ടില്‍ കുത്തിയിരിക്കുന്നു, ആ നിഴല്‍...
ദേഷ്യം കൊണ്ടു വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
ഓടിപ്പോയി വിളക്കെടുത്തു വന്നു. കടന്നു കേററക്കാരന്‍ ചാടിപ്പോകാതിരിക്കാന്‍ വാതില്‍ പുറത്തുനിന്നടച്ചിട്ടാണ് പോയത്.
ഉള്ളില്‍കേറി വീണ്ടും വാതിലടച്ചു തഴുതിട്ടു.ശ്രദ്ധാപൂര്‍വം തിരച്ചില്‍ ആരംഭിച്ചു. ഇത്തവണ കയ്യില്‍ കിട്ടണം.
എല്ലായിടത്തും തിരഞ്ഞു ഒടുവിലാണ്‌ തട്ടിന്‍പുറം കണ്ണില്‍ പെട്ടത്. ഒരിടവും വിട്ടുപോകരുത്. വിളക്കുമായി വലിഞ്ഞുകയറി.
പെട്ടെന്നൊരുകരച്ചില്‍ ചിതറി. അമ്പരന്നു ചുറ്റുപാടും നോക്കുമ്പോള്‍, വാരിക്കൂട്ടിയിട്ടിരുന്ന സാധനങ്ങള്‍ക്ക്‌ പിന്നില്‍ അതാ കറുത്തു കുറുകിയ നിഴല്‍! അതവന്‍തന്നെ.
വേറെയും നിഴലുകള്‍ പിന്നിലുണ്ടെന്നു തോന്നി. ഒന്നിനെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്! പെട്ടന്ന് ആ കുള്ളന്‍ നിഴല്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നു...

"മോനേ ആത്മാക്കളെയും നീ വെറുതെവിടില്ലേ?"
ശബ്ദം തിരിച്ചറിഞ്ഞു! അച്ഛന്‍!
വിളക്ക് ഊതിയണക്കുകയെന്ന ദയയാണ്‌ ആദ്യം ചെയ്തത്. പിന്നെ ശബ്ദമുണ്ടാക്കാതെ പടിയിറങ്ങിപോരുമ്പോഴേക്കും കുറെ നിഴലുകള്‍ കൂടി ആ ഇരുട്ടിലേക്ക് കേറിപോയി.

* * * * * * * *
അതില്പിന്നീടാണ് അസ്ഥിമാടത്തിലും വിളക്കുവെക്കതായത്.