"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

21 September 2010

New

ദാഹം...  സര്‍വത്ര...

പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു.
നദികള്‍, ആറുകള്‍ തുടങ്ങിയ പര്യായങ്ങളും, തോടുകള്‍ ചാലുകള്‍ തുടങ്ങിയ കൈവഴികളും, കുളങ്ങള്‍ കിണറുകള്‍ എന്നീ കണ്ണീരുറവകളും  വറ്റിപ്പോയിരുന്നു.
" എനിക്ക് ഒരു ഗ്ലാസ്‌ വെള്ളം വേണം". മന്ത്രി ആവശ്യപ്പെട്ടു. ഭൂമിക്കടിയില്‍ നിന്നു വെള്ളം വലിച്ചെടുക്കുന്ന പതിന്നാലാമത്തെ കൂറ്റന്‍ യന്ത്രം ഉത്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മന്ത്രി.
മള്‍ടി നാഷണല്‍ കമ്പനി ഈയിടെ ഇറക്കുമതി ചെയ്ത ഈ പടുകൂറ്റന്‍ യന്ത്രം, മറ്റുള്ളവയെക്കാള്‍ മികച്ചതാണെന്ന പ്രയോക്താക്കളുടെ വാക്കുകള്‍,  മന്ത്രി അതേപടി ഉദ്ധരിച്ചിട്ട് ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു.  
"ഒരു ഗ്ലാസ് വെള്ളം തരൂ.." മന്ത്രി അഭ്യര്‍ഥിച്ചു. പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങായതിനാല്‍ തിക്കും തിരക്കും സ്വാഭാവികം. തിരക്കില്‍ ക്യാമറകളും ലൈറ്റുകളും മൈക്കുകളും മെയ്യുരുമ്മി, കണ്ണുതുറന്നു നടന്നു.
"വെള്ളം..പ്ലീസ്... " മന്ത്രി കെഞ്ചുന്ന നിലയിലായപ്പോള്‍ അടുത്തുനിന്ന PA, അദ്ദേഹത്തിന്റെ ചെവിയില്‍ എന്തോ മന്ത്രിച്ചു. പെട്ടന്ന് ദാഹം ശമിച്ചത് കൊണ്ടാവാം, മന്ത്രി പിന്നൊന്നും മിണ്ടിയില്ല.
കരാര്‍ ഒപ്പിട്ടപ്പോള്‍ മന്ത്രിയുടെ മേശപ്പുറത്തിരുന്ന ഒരു ഗ്ലാസ്‌ വെള്ളം കമ്പനി റെപ്രസെന്റെറ്റിവ്  എടുത്തുകൊണ്ടു പോയത് വാര്‍ത്തയായിരുന്നു. അന്ന് ഒരു ഗ്ലാസ്‌ വെള്ളത്തിന്‌ ലക്ഷങ്ങളുടെ ഉല്‍പ്പാദന ചെലവു പറഞ്ഞത് കേട്ടു മന്ത്രി പോലും ഞെട്ടിയത്രേ.

ഉദ്ഘാടനം കഴിഞ്ഞു മടങ്ങവേ മൂത്രശങ്ക തോന്നിയ മന്ത്രി, കാര്‍ നിര്‍ത്തിച്ചു വഴിയരികില്‍ പോയി കുന്തിച്ചിരുന്നു.
ഒരു തുള്ളി പോലും വീഴുന്നില്ലല്ലോ...  മന്ത്രി പരിഭ്രമിച്ചു. ശങ്ക തോന്നിയത് നേരാണ്. പുതുമണ്ണില്‍ പതഞ്ഞൊഴുകുന്ന ഒരു ചെറുപുഴ സങ്കല്പ്പിച്ചതുമാണ്. പക്ഷെ ഇതെന്തു പറ്റി?
...................
പുഴകള്‍ വറ്റിക്കഴിഞ്ഞിരുന്നു; പര്യായങ്ങളും.

ക്യാപ്സൂള്‍ കഥ

നാലാമത്തെ കാല്


" എന്‍റെ ആ ....പുസ്തകമെവിടെ?"
അയാള്‍ അടുക്കളയിലേക്കു വിളിച്ചു ചോദിച്ചു. കുറെ നേരമായി അയാള്‍ ആ പുസ്തകം തിരയുകയായിരുന്നു.
"എനിക്കെന്തിനാ പുസ്തകം?"- ഭാര്യ ഉള്ളത് പറഞ്ഞു.
" അല്ല, നിങ്ങള്‍ക്കെന്തിനാ അത്? " ഭാര്യ അതിശയത്തോടെ വന്നു.
" ദേ നോക്ക്..."
അയാള്‍ ചൂണ്ടിക്കാട്ടിയ ഭാഗത്ത്‌ മൂന്നു തടിച്ച പുസ്തകങ്ങളില്‍ ചവിട്ടി ഒരു കട്ടില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

10 September 2010

ചതുര കാഴ്ച

                                                 ചതുര കാഴ്ച



                       ചൈതന്യ ഐ ക്ലിനികിനു മുന്നില്‍ പതിവില്‍ കവിഞ്ഞ പാര്‍ക്കിംഗ്  കണ്ടപ്പോള്‍ അവുക്കര്‍ ഹാജി അത്ഭുതപ്പെട്ടു. വെള്ളിയാഴ്ചകള്‍ പൊതുവേ തിരക്കുള്ള ദിവസമല്ലല്ലോ..ഡോക്ടര്‍ സക്കറിയ ആണെങ്കില്‍  നാലഞ്ചു ദിവസമായി അവധിയിലാണ് താനും..ചിലപ്പോള്‍ മേനോന്‍ ഡോക്ടറും ഭാര്യ കമലയും ഇന്ന് പരിശോധനക്ക് എത്തിയിട്ടുണ്ടാവും. അതായിരിക്കുമോ ഇന്നത്തെ തിരക്കിനു കാരണം?. എന്തായാലും ഇന്ന് നാലഞ്ചു കസ്റ്റമേഴ്സിനെയെങ്കിലും കിട്ടാതിരിക്കുകയില്ല.

           ക്ളിനികിന് മുന്നിലെ തിരക്കുള്ള റോഡ്‌ ശ്രദ്ധയോടെ മുറിച്ചു കടന്നു ഹാജി എതിര്‍വശത്തുള്ള 'നയന ഒപ്ടികല്‍സി' ലേക്ക് കയറി. ഇളം പച്ചയില്‍ വെള്ള അക്ഷരങ്ങള്‍ ചിതറിക്കിടക്കുന്ന ബോര്‍ഡിന് കീഴിലൂടെ കടയുടെ പടി കടക്കുമ്പോള്‍ ഹാജിയുടെ കാതുകളില്‍ ഒരു ചില്ല് വീണുടയുന്ന ശബ്ദം പതിച്ചു.
വര്‍ഷങ്ങളായി അത് പതിവുള്ളതാണ്. ഹാജിക്കറിയാം, അങ്ങനെ ഒരൊച്ച, മറ്റാരും കേള്‍ക്കുന്നുണ്ടാവില്ലെന്ന്. തനിക്കു മാത്രമായി അനുഭവവേദ്യമാകുന്ന ഒരു അശരീരിയാണത്.. .ഇത് എങ്ങനെയാണ് തന്നെ ബാധിച്ചതെന്ന് ഹാജിക്ക് വ്യക്തമല്ലെങ്കിലും എപ്പോഴോ സംഭവിച്ച ഒരു കൈപ്പിഴയുടെ ബാക്കിപത്രമായി ആ ശബ്ദം പിന്തുടരുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നയന ഒപ്ടികല്‍സ് എന്നാ സ്വപ്നം സഫല മായതിനുശേഷമാണ്  ഈ പടി കടക്കുമ്പോള്‍ ഒരു കുളിരും ചെവിയില്‍ ചില്ല് വീണുടയുന്ന ശബ്ദവും ഹാജിയെ തേടിയെത്തുന്നത്. തികച്ചും സ്വകാര്യമായ ഈ വികാരം അയാള്‍, ഭാര്യ സുലേഖയോടു പോലും പറയാന്‍ ഇഷ്ടപ്പെട്ടില്ല. ഇതേപ്പറ്റി അസുഖ കരമായി ഒന്നും അദ്ദേഹത്തിന് തോന്നിയിരുന്നില്ല എന്നതാണ് സത്യം.

ബാപ്പയെ കണ്ടതും കൌണ്ടറിനു പിന്നില്‍ നിന്നും നജീബ് എഴുന്നേറ്റു വന്നു. അയാള്‍ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ചുമലിലെയ്ക്ക് ബാഗിന്‍റെ വള്ളികള്‍ പിടിച്ചിട്ട്, കൌണ്ട‍റിന്‍റെ ചില്ല് പലകയ്ക്ക് മുകളില്‍ നിന്ന് ബൈക്കിന്‍റെ  താക്കൊലുമെടുത്ത് ബാപ്പയെ ഒന്നുനോക്കി നജീബ് പുറത്തേക്കു പോയി. പോകുന്ന പോക്കില്‍ 'ഞാന്‍ പോണു' എനോ മറ്റോ പിറുപിറുത്തത്  ഹാജി  കേട്ടു. അയാള്‍ ഒന്നും മിണ്ടാതെ സാവധാനം നടന്നു ചെന്ന് കൌണ്ടറിനു പിന്നിലെ കസേരയിലെക്കിരുന്നു. കടയില്‍ കസ്റ്റമേഴ്സ് ആരും തന്നെ എത്തിയിട്ടില്ലെന്ന് കാലിയായ മേശവലിപ്പ് സൂചിപ്പിച്ചു.

ഹാജി കടയില്‍ ആകമാനം കണ്ണോടിച്ചു. ചുവരിലെ സ്റ്റാന്‍ഡുകളിലും കണ്ണാടി അലമരകലിലുമായി വിവിധ തരം കണ്ണടകള്‍ സൂക്ഷിച്ചിരിക്കുന്നു. അവയെല്ലാം പൊടിതട്ടി തുടച്ചു മിനുക്കിയിട്ടുണ്ട്. മനോഹരമായിത്തന്നെ നിരത്തി വച്ചിട്ടുമുണ്ട്. അയാള്‍ക്ക്‌ ആശ്വാസം തോന്നി. അഭിനന്ദന സൂചകമായ ഒരു ചിരിയോടെ ഹാജിയുടെടെ കണ്ണുകള്‍, കണ്ണടകള്‍ക്കിടയില്‍ റീത്തയുടെ മുഖം തിരഞ്ഞു കണ്ടുപിടിച്ചു. ഒന്നു ചിരിച്ച് അവള്‍ തന്‍റെ പതിവ് ജോലികളിലേക്ക് മടങ്ങിപ്പോയി. രാവിലെ നജീബു കട തുറക്കുന്നത് മുതല്‍ വൈകീട്ട് അഞ്ചര മണിക്ക് തിരികെ വീട്ടിലേക്ക്‌ മടങ്ങുന്നത് വരെ റീത്ത, നയന ഒപ്ടികല്‍സിന്‍റെ നാഡിമിടിപ്പാണ്‌. അവളെപ്പോലെ ഇത്ര കൃത്യനിഷ്ഠയും കാര്യക്ഷമതയും ഉള്ള ഒരാളില്ലതിരുന്നുവെങ്കില്‍, ഈ സ്ഥാപനം പണ്ടേ പൂട്ടിപോകുമായിരുന്നു എന്ന് ഹാജിക്ക് തോന്നിയിട്ടുണ്ട്.
       നജീബിന്‍റെ കാഴ്ചയില്‍ ഒരു പാര്‍ശ്വവരുമാനം മാത്രമാണ് ഈ സ്ഥാപനം.  അയാള്‍ക്ക്‌ ഐ ടി പാര്‍ക്കില്‍ നല്ലൊരു ജോലിയുണ്ട്. സഞ്ചരിക്കാന്‍ ബൈക്കും, കഴുത്തില്‍ ഐ ഡി കാര്‍ഡും, മുതുകത്തു ക്രോസ് ബാഗും, മുഖത്ത്  മറ്റുള്ളവര്‍ക്ക് കാണാന്‍ നല്ലൊരു കണ്ണടയുമുണ്ട്. പിന്നെ ഇപ്പോഴും ചെറുപ്പം വിട്ടു മാറാത്ത മുഖവും.
നജീബിന്‍റെ ഭാര്യ സുല്‍ത്താന്‍ബത്തേരിയിലെ ഒരു യുപി സ്കൂളിലെ ടീച്ചറാണ്. തിരുവനന്തപുരത്തേക്ക് ഒന്ന് വന്നു പോകാന്‍ രണ്ടു മൂന്നു മാസത്തെ ദൂരമുണ്ടെന്ന് സുഹ്റ പറയും.'ലീവ് ഇല്ലാത്തോണ്ടാല്ലേ ബാപ്പാ....'
നജീബ് ലീവെടുക്കാന്‍ സമ്മതിക്കില്ലെന്ന് അവള്‍ പറയില്ല. അഥവാ ലീവെടുത്താലും അവരിരുവരും കൂടി എങ്ങോട്ടെങ്ങിലും ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടുണ്ടാവും.

'മാമാ...ഈ ഫ്രൈമില്‍ ഒരു ഫ്രാക്ചെര്‍  ഉണ്ടല്ലോ...'
 കൈയില്‍ ഒരു കണ്ണടയുമായി റീത്ത അടുത്തേയ്ക്ക് വന്നു.
'ഞാന്‍ മധുവിനോട് പറയട്ടെ, ഇത് ഫിക്സ് ചെയ്തു തരാന്‍?'
ഹാജി വേഗം കണ്ണടയെ കൈയില്‍ വാങ്ങി ശ്രദ്ധാപൂര്‍വ്വം പരിശോധിച്ചു.  ചെറിയൊരു മാറ്റമേ വേണ്ടൂ..കറുത്ത കട്ടി ഫ്രൈമിന്‍റെ ഇടത്തേ കാലിനു മുന്നില്‍ തറച്ചിരിക്കുന്ന സില്‍വര്‍ ക്രോസ് അല്പം താഴേയ്ക്ക് സ്ഥാനം മാറിയിട്ടുണ്ട്. വലതു വശം കുഴപ്പമില്ല. ഒറ്റ നോട്ടത്തില്‍ കുഴപ്പം കണ്ടുപിടിക്കാനാവില്ല. പക്ഷെ റീത്തയുടെ സൂക്ഷ്മ  നയനങ്ങള്‍ അത് കണ്ടുപിടിച്ചിരിക്കുന്നു.
ഇത് ഫിക്സ് ചെയ്യാന്‍ ഒരു മധുവിന്‍റെയും ആവശ്യമുണ്ടാകുമായിരുന്നില്ല. പ്രായം 71 ആയെങ്ങിലും കണ്ണട വയ്ക്കേണ്ടി  വന്നിട്ടില്ല. പക്ഷെ കൈ വിരലുകളുടെ വിറയല്‍ കാരണമാണോ എന്തോ മനസിന്‍റെ ധൈര്യവും ചോര്‍ന്നു പോയിരിക്കുന്നു.

ഹാജി ഫ്രൈം തിരികെ കൊടുത്തു ശരിയെന്നു റീത്തയെ നോക്കി തലകുലുക്കി. റീത്ത പിന്തിരിയുമ്പോഴുണ്ട്  ഗ്ലാസ്‌ ഡോറിനു മുന്നില്‍ ഒരു യുവതിയുടെ മുഖം കണ്ടു. ഹാജിയുടെ മുഴുവന്‍ ശ്രദ്ധയും അവളിലായി. ഈ ദിവസത്തെ ആദ്യത്തെ കസ്റ്റമര്‍.
കസ്റ്റമെഴ്സിനെ കിട്ടാന്‍ കണ്ണാടിക്കടകള്‍  പൊതുവേ സ്വീകരിക്കാറുള്ള മത്സര തന്ത്രമൊന്നും ഹാജിയുടെ കടയില്‍ കാണാനാവില്ല. അതുകൊണ്ടാണോ അതോ പ്രശസ്തമായ ഒരു ക്ലിനികിനെ ചുറ്റിപ്പറ്റി കൂണുപോലെ കടകള്‍ ധാരാളമായി 'അത്യന്താധുനിക സംവിധാനങ്ങളോട് കൂടി ' എന്ന വിശേഷണവുമായി  മുളച്ചു പൊന്തിയത് കൊണ്ടാണോ എന്തോ ഹാജിയുടെ കടയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കസ്റ്റമേഴ്സ് ദുര്‍ലഭമായെ  എത്തിയിരുന്നുള്ളൂ.. നജീബിന്‍റെ അമര്‍ഷത്തിനുള്ള ഒരു പ്രധാന കാരണം ബാപ്പയുടെ ഈ പഴഞ്ചന്‍ രീതിയും ഇടപടുകരോടുള്ള സമീപനവുമായിരുന്നു. കടയില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മുതല്‍ മുടക്കിന് അയാള്‍ ബാപ്പയെ പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് താനും...

പഴഞ്ചന്‍ സിദ്ധാന്തങ്ങളിലെന്ന പോലെ തന്നെ പഴയ വസ്തുക്കളിലും ഹാജിക്ക് കമ്പമുണ്ട്. പഴയതെല്ലാം വെളിവാക്കപ്പെട്ട നിധികള്‍ ആണെന്നാണ് ഹാജിയുടെ പക്ഷം. ധാരാളം മരഉരുപ്പടികളാലും പഴയ കൌതുക വസ്തുക്കളാലും ഹാജി തന്‍റെ വീട് മോടി പിടിപ്പിച്ചിട്ടുണ്ട്. ഈ ശേഖരണ ശീലം കാരണം ഹാജിക്ക് വീടിന്‍റെ സിംഹഭാഗവും നഷ്ടപ്പെടുത്തേണ്ടി വന്നു. ഹാജിയുടെ വീട് പഴയതാണ്. ഉഗ്രപ്രതാപകാലത്ത്,  ഒരു മുസ്ലിം തറവാടിന്‍റെ എല്ലാ പ്രൌഡിയോടുംകൂടി  അത് തലയുയര്‍ത്തി നിന്നതാണ്. പക്ഷെ സമീപവസികളില്‍ ചിലരുടെ മക്കള്‍ വിദേശവാസം കൊണ്ട് നേടിയെടുത്ത സമ്പത്ത്, അതിഗംഭീര മണിമാളികകളായി അതാതിടങ്ങളില്‍ ഉയര്‍ന്നു വന്നപ്പോള്‍, ഹാജിയുടെ വീട്,  നജീബിന്‍റെ ഭാഷയില്‍ ഒരു കോഴിക്കൂടായി. നജീബിന് ബാപ്പയുമായി അഭിപ്രായ വ്യത്യാസമുണ്ടായ മറ്റൊരു പ്രധാന സംഗതി ഈ പഴഞ്ചന്‍ വീടാണ്. പുതിയ വീടിനു കിട്ടിയേക്കാവുന്ന എല്ലാ സുഖ സൌകര്യങ്ങളെക്കാളും പ്രധാനം മന:സമാധാനമാണെന്നും  അതിവിടെ മാത്രമേ കിട്ടൂ എന്ന ബാപ്പയുടെ വാക്കുകള്‍ ദഹിക്കാത്ത എല്ലിന്‍ കഷണങ്ങളായി നജീബിന്‍റെ ഉള്ളില്‍ കിടന്നു...


യുവതി അകത്തേക്ക് വന്നു. ഏറിയാല്‍ 27 വയസ്സ് പ്രായം വരും. സുഹ്റയുടെ പ്രായം. വെളുത്ത്‌ മെല്ലിച്ച പ്രകൃതം. അല്പം പുറത്തേക്കു ഉന്തി നില്‍ക്കുന്ന വയറിനു മേലെ അവള്‍ സാരി വലിച്ചിട്ടു. ഗര്‍ഭാലസ്യത്തിന്‍റെ ക്ഷീണം കൊണ്ടാവണം അവള്‍ വിളറിയിരുന്നു. വാരി വലിച്ചുടുത്ത സാരിയും അശ്രദ്ധമായി പറക്കുന്ന മുടിയിഴകളും അവളുടെ സൌന്ദര്യം കെടുത്തി എന്ന് ഹാജിക്ക് തോന്നി. ചുറ്റും  കറുപ്പുരാശി പടര്‍ന്ന ഈ കണ്ണുകള്‍ക്ക്‌ വേണ്ടിയായിരിക്കും കണ്ണട.

ഹാജി പെണ്‍കുട്ടിയെ നോക്കി പരിചിത ഭാവത്തില്‍ ചിരിച്ചു. പിന്നെ കസേരയില്‍ നിന്നും എഴുന്നേറ്റു റീത്തയെ നോക്കി.

റീത്ത മൃദുസ്മേരതോടെ ആഗതയെ ക്ഷണിച്ചു.

"വരൂ മാഡം…ഇരിക്കൂ … ഏതു ഡോക്ടര്‍ ആണ് പരിശോധിക്കുന്നത്?"

അവള്‍ അതിനു മറുപടി പറയാതെ ബാഗില്‍ നിന്നും ബില്ലെടുത്തു റീത്തക്ക് നീട്ടി.

ഓഹോ… ഈ കസ്റ്റമര്‍ പഴയതാണ്. ഹാജിയിലെ പ്രതീക്ഷ അസ്തമിച്ചു. ഇവളെ കണ്ട പരിചയം തോന്നുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലെന്നോ ആരോ അഡ്വാന്‍സ്‌ തന്നു എല്പ്പിച്ചുപോയ കണ്ണടയ്ക്കാണ് ഈ പെണ്‍കുട്ടി വന്നിരിക്കുന്നത്. ഇനി അതിന്‍റെ ബാക്കി തുക നല്‍കി സാധനം കൈപ്പറ്റി അവള്‍ പോകും. ഈ കസ്റ്റമര്‍ പഴയതാണ്. ഹാജി സാവധാനം കസേരയിലെക്കിരുന്നു.

റീത്ത വേഗം ബില്ലുമായി ഒത്തുനോക്കി അതിന്‍റെ ശരിയായ പകര്‍പ്പിനടിയില്‍ കവര്‍ ചെയ്തു സൂക്ഷിച്ചിരുന്ന കണ്ണട എടുത്തു ടേബിളിനു മേലെ വച്ചു. ആ കണ്ണടയുടെ ചെറുചതുര കണ്ണാടിയില്‍  ആ പെണ്‍കുട്ടിയുടെ മുഖം പ്രതിഫലിച്ചു കണ്ടു. അതില്‍ അവള്‍ വിഷണ്ണയായിരുന്നു.

“അല്ല..ഇതിനല്ല ഞാന്‍ വന്നത്…” പെണ്‍കുട്ടി തെല്ലു അസ്വസ്ഥതയോടെ പറഞ്ഞു.

“അതെ മാഡം...ഇത്  തന്നെയാണ് ഓര്‍ഡര്‍ ചെയ്തത്.”
റീത്ത ബില്ല് നോക്കി പറഞ്ഞു. “സെപ്തംബര്‍ 12-നു  മിസ്റ്റര്‍ ഉദയകുമാര്‍ ആണ് ഓര്‍ഡര്‍ തന്നത്. അതീ ബില്ലിലും ഉണ്ടല്ലോ… അദ്ദേഹം മാഡത്തിന്‍റെ…”

ഭര്‍ത്താവാണ്'.
പെണ്‍കുട്ടിയുടെ നോട്ടം ആ കണ്ണടയിലുടക്കി നിന്നു. കറുത്ത ഫ്രൈമിട്ട കണ്ണടയുടെ ഫൈബര്‍ ചില്ലുകളില്‍ ആന്‍റി ഗ്ലെയര്‍ കോട്ടിംഗ് മഴവില്ല് വിരിയിച്ചു. ഇറ്റാലിയന്‍ ഡിസൈന്‍ ആണോ നാടന്‍ ആണോ എന്നൊന്നും തിരിച്ചറിയാന്‍ കഴിയില്ലെങ്കിലും അത് ഭംഗിയുള്ള ഒരു കണ്ണടയായിരുന്നു. പെണ്‍കുട്ടി അതില്‍  സ്പര്‍ശിച്ചതേയില്ല. അവള്‍ തിരിഞ്ഞു ഹാജിയോടായി പറഞ്ഞു. “ എനിക്ക് കണ്ണട വേണ്ട"


രീതയും ഹാജിയും ആശ്ചര്യത്തോടെ പരസ്പരം നോക്കി. “പിന്നെ?" ഹാജിയുടെ കണ്ണുകളിലേക്കു കച്ചവടക്കാരന്‍ കയറി വന്നുകൊണ്ടിരുന്നു.

“മാഡത്തിന്  ഈ മോഡല്‍  ഇഷ്ടപ്പെട്ടില്ലേ?” റീത്തയുടെ ചോദ്യം അവസാനിക്കും മുന്‍പ് അവളുടെ ചുണ്ടുകള്‍ പറഞ്ഞു.

 “ എനിക്ക് കണ്ണട വേണ്ട..അഡ്വാന്‍സ്‌ തിരികെ വാങ്ങാനാണ് ഞാന്‍ വന്നത്.” അവള്‍ വേദനയുടെയും  ജാളൃയുടെയും  ഒരു മുഖം ഒളിപ്പിക്കാന്‍ നന്നായി ശ്രമിക്കുന്നുണ്ടായിരുന്നു.

"അഡ്വാന്‍സോ?"  ഹാജി അമ്പരന്നു. "അപ്പൊ, ങ്ങക്കീ കണ്ണട ശരിക്കും ബേണ്ടേ?
"വേണ്ട". പെണ്‍കുട്ടി ഖേദത്തോടെ പറഞ്ഞു.

ഹാജിക്ക് അരിശം വന്നു. "അതെങ്ങനെ ശരിയാകാനാ? മോള്‍ടെ കെട്ടിയോന്‍ അഡ്വാന്‍സ് തന്നിട്ടുണ്ടെങ്ങി, അത്  ഈ കണ്ണടയ്ക്കാ... അതങ്ങട്ട് എടുത്തിട്ട് ബാക്കി പൈസ ഇങ്ങട്ട് തന്നു കണക്കു തീര്‍ത്തോളീ .. നമ്മളെ ഇടങ്ങേറാക്കല്ലേ മോളെ".


ഒരു ദിവസത്തെ അധ്വാനഫലമാണ്  വൃഥാവിലാകുന്നത്. കൈനീട്ടം നന്നായില്ലെങ്കില്‍ എല്ലാം തുലഞ്ഞതു തന്നെ… ഇതിപ്പോ ഇങ്ങോട്ട് കിട്ടുകേമില്ല, അങ്ങോട്ട്‌ നഷ്ടപ്പെടുത്തുകേം വേണം. എന്തൊരു പരീക്ഷണമാണെന്‍റെ റബ്ബേ…

ഹാജി അങ്ങനെ വിചാരിച്ചുകൊണ്ട്‌ ആ ബില്ല് വാങ്ങി അഡ്വാന്‍സ്‌  കിഴിച്ചുള്ള തുകയിലേക്ക് നോക്കി. 1100 രൂപ. അഡ്വാന്‍സ്‌ 750 രൂപ. ആകെ 1850 രൂപ. അയാള്‍ പെണ്‍കുട്ടിയുടെ വിഷണ്ണമായ  മുഖത്തേക്ക്  നോക്കാതെ കഠോരമായി പറഞ്ഞു. "ബാലന്‍സ് 1100 രൂപയാണ് തരേണ്ടത്‌"



പെണ്‍കുട്ടി പെട്ടെന്ന് കൌണ്ടറിനു അടുത്തേക്ക് വന്നു. "അയ്യോ, അങ്ങനെ പറയരുത്… എനിക്ക് കണ്ണടക്കു പകരം ആ കാശ് കിട്ടിയാല്‍ മതി. അതിനു വേണ്ടിയാ ഞാന്‍ ഇത്രേം വന്നത്".

"കുട്ടിയെന്താ ഈ പറേന്നത്‌?" ഹാജിയുടെ ശബ്ദമുയര്‍ന്നു.

 "ഇതേ പണച്ചിലവുള്ള പരിപാടിയാ..ലെന്‍സ് കട്ട് ചെയ്താ പിന്നെ വേറൊന്നിനും ഉപയോഗിക്കാന്‍ പറ്റില്ല..ഇതിപ്പോ ഗ്ലാസിട്ടുപോയില്ലേ, വേറെ ആരും എടുത്തില്ലേല്‍  ഇവിടെയിരുന്നു പൊടിപിടിക്കത്തെയുള്ളൂ…" അയാളിലെ കച്ചവടക്കാരന്‍ വേവലാതിപ്പെട്ടു.



"അതേയ്, എന്താ പേര്?." റീത്ത ചോദിച്ചു.
 "മീര".
"ആ, മീരേ, ഇതിവിടെ തയ്യാറാക്കി വച്ചിട്ട് ഒരു മാസത്തോളമായി. ഇനി ആള് വരില്ലേ എന്ന് ഞങ്ങള്‍ പേടിച്ചിരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വല്യ നഷ്ടമാണ്, അഡ്വാന്‍സ്‌ തിരിച്ചു കൊടുക്കുമ്പോള്‍ സംഭവിക്കുന്നത്‌. കട്ട്‌ ചെയ്ത ലെന്‍സ് വേസ്റ്റ് ആയിപ്പോകും. എന്തായിപ്പോ വേണ്ടെന്നു പറയുന്നതിന് കാരണം?"



"അല്ല കുട്ട്യേ, നിങ്ങടെ ആബ്രന്നോനെ വിളിക്കീ, അയാലാന്നല്ലോ ഈ ഇടപാടിന്റെ ആള്..ന്ന് ട്ട്  ഞമ്മളെ വന്നു കാണാന്‍ പറയീ..കാര്യങ്ങള് ഞങ്ങള്‍ ആണുങ്ങള് തമ്മില്‍ പറയ്കല്ലേ  നല്ലത്…"

ഹാജിയില്‍ നീരസം പ്രകടമായിരുന്നു .



മീര മെല്ലെ മുഖം തിരിച്ചു. കണ്ണാടിചില്ലുകള്‍ക്ക്  പുറത്ത്, വെയില്‍ വീണു തിളങ്ങുന്ന റോഡും, ആശുപത്രി പരിസരത്തേക്കു തിടുക്കത്തില്‍ നീങ്ങുന്ന മനുഷ്യരും എല്ലാം അവളുടെ കണ്ണുകളില്‍ നിന്നും മറഞ്ഞു. ഉരുണ്ടു കൂടിയ കണ്ണീരിന്‍റെ ഒരു തുള്ളി, അടര്‍ന്നു താഴെ കണ്ണടചില്ലില്‍ വീണു ചിതറി. അവള്‍ ഒന്നും പറയാതെ പിന്തിരിഞ്ഞു നടന്നു. ഗ്ലാസ്ഡോര്‍ തുറന്നു പുറത്തേക്കു നടക്കുമ്പോള്‍ റീത്ത പിന്നില്‍ നിന്നും വിളിച്ചു. "മീര, വിലയാണ് പ്രശ്നമെങ്ങില്‍, എന്തെങ്കിലും ഇളവുകള്‍ ചെയ്യാന്‍ കഴിഞ്ഞേക്കും." എന്നിട്ട് ഹാജിയെ നോക്കി.പെണ്‍കുട്ടി അത് ശ്രദ്ധിച്ചിതായിപ്പോലും തോന്നിയില്ല. തൊട്ടടുത്ത മെഡിക്കല്‍ സ്റ്റോറിനു മുന്നില്‍ കാത്തുനില്‍ക്കുകയായിരുന്ന വൃദ്ധയെയും കൂട്ടി അവള്‍ മെല്ലെ നടന്നു പോകുന്നത് കണ്ടപ്പോള്‍ ഹാജിയുടെ മനസ്സ് അസ്വസ്ഥമായി. എന്തിനായിരിക്കും  അവള്‍ കണ്ണട  വേണ്ടെന്നു വച്ചത്?..

അയാള്‍ കണ്ണടയിലേക്ക് നോക്കി. റീത്ത അതെടുത്തു പഴയ സ്ഥാനത്തേക്ക് വയ്ക്കാന്‍ ഒരുങ്ങുകയായിരുന്നു. ചില്ലില്‍ അസാധാരണമായൊരു തിളക്കം ഹാജിയുടെ ശ്രദ്ധയില്‍പ്പെട്ടു. "റീത്ത,  ആ കണ്ണട ഞമ്മളൊന്നു നോക്കട്ടെ ..".. ഹാജി കണ്ണട വാങ്ങി സസൂക്ഷമം പരിശോധിച്ചു. അതൊരു തുള്ളി കണ്ണുനീര്‍ ആയിരുന്നു. ഒരു സ്ഫടിക മുത്തുപോലെ കണ്ണട ചില്ലില്‍ പറ്റിപ്പിടിച്ചിരുന്ന ഒരു തുള്ളി കണ്ണുനീര്‍.

അവള്‍ എന്തിനായിരിക്കണം ഈ കണ്ണട വേണ്ടെന്നു വച്ചത്? ഇത്ര മനോഹരമായി ഫ്രെയിം ചെയ്ത, മാരിവില്ലിന്‍റെ ചാരുതയോടെ, തിളങ്ങുന്ന ചില്ലിട്ട കണ്ണട, താനിതുവരെ കണ്ടിട്ടില്ല എന്നുപോലും ഹാജിക്ക് തോന്നി. ഹാജി കണ്ണട തന്‍റെ കണ്ണുകള്‍ക്ക്‌ മുന്നില്‍ മൂക്കിനു മേലെ ഉറപ്പിച്ചു.

ഈ ചതുരചില്ലുകള്‍ക്കുമപ്പുറത്ത് എന്താണ്?...ഹാജിയുടെ കാഴ്ച ചില്ല് പലക താണ്ടി പുറത്തേക്കു നീണ്ടു. അയാള്‍ അമ്പരന്നു പോയി.. കടയും കണ്ണടകള്‍ നിരത്തിയ ഷെല്‍ഫുമെല്ലാം മാഞ്ഞുപോയോ? നിറയെ വാഹങ്ങള്‍ കുതിച്ചു പായുന്ന റോഡ്‌. പൊടിപടലവും ശബ്ദായമാനവുമായ അന്തരീക്ഷം. മുന്നില്‍ സ്പീഡോമീറ്ററില്‍ തിരിയുന്ന സൂചി. ഹാജി ആശ്ചര്യപ്പെടുകയും ഒപ്പം ഭയപ്പെടുകയും ചെയ്തു. താനെന്താ ബൈക്കോടിക്കുകയാണോ?

അതും മരണ വെപ്രാളത്തില്‍  പായുന്ന വാഹനങ്ങള്‍ക്ക് ഇടയിലൂടെ? റീത്ത എവിടെ? തന്‍റെ കടയും കണ്ണടകളുമെവിടെ ? അയാള്‍ തെരയുംമ്പോഴുണ്ട്  ഒരു കൂറ്റന്‍ മണല്‍ ലോറിയുടെ പരിഹാസചിരിയുള്ള മുഖം മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അത് വേഗത്തില്‍ തന്നെ സമീപിക്കുകയാണല്ലോ? ഹാജി നിലവിളിച്ചു കൊണ്ട് ഹാന്‍ഡില്‍ വെട്ടിക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല. അയാള്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.

പെട്ടെന്ന് എന്തോ പ്രേരണയാല്‍ അയാള്‍ കണ്ണട വലിച്ചെടുത്തപ്പോഴേക്കും  ശക്തമായ ഒരിടിയുടെ ഒച്ചയും ആഘാതവും ഹാജിയുടെ തലച്ചോറില്‍ മുഴങ്ങി… അയാളുടെ കൈയില്‍ നിന്നും കണ്ണട വഴുതിപ്പോയിരുന്നു. ഹാജി തല കുടഞ്ഞു അമ്പരപ്പോടെ ചുറ്റും നോക്കി. കടയും, അലമാരകളിലെ കണ്ണടകള്‍ക്ക് പിന്നില്‍ ആശ്ചര്യത്തോടെ തന്നെ ഉറ്റുനോക്കുന്ന റീത്തയുടെ മുഖവും തെളിയുമ്പോളേക്ക് ഒരു ചില്ല് വീണുടയുന്ന ശബ്ദം അയാളുടെ കാതില്‍ വന്നലച്ചു. പക്ഷെ ഇത്തവണ ആ ശബ്ദം റീത്തയും കേട്ടു.


------------------------------------------------------------------------


കഥ, പുഴ. കോമിന്റെ 2010 ജൂണ്‍  എഡിഷനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലിങ്ക് ചുവടെ: http://www.puzha.com/puzha/magazine/html/story1_jun22_10.html