"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

28 February 2008

കുട്ടികള്‍ രക്ഷപ്പെടുന്നു

അച്ഛനും അമ്മയും മരിച്ചു; കുട്ടികള്‍ രക്ഷപ്പെട്ടു.

അച്ഛനും അമ്മയും മരിച്ചത് കൊണ്ടു കുട്ടികള്‍ രക്ഷപ്പെടുമെന്കില്‍, അങ്ങനെ രക്ഷപ്പെട്ടു ഒറ്റപ്പെട്ട കുട്ടിയായിരുന്നു, അവന്‍.

സ്വാതന്ത്ര്യത്തിന്‍റെ വേദനയും ഒറ്റപ്പെടലിന്‍റെ സുരക്ഷിതത്വവും നിറഞ്ഞു തുളുമ്പിയപ്പോള്‍ നിസ്സഹായതയുടെ കൈപിടിച്ചു അവന്‍ നടക്കാനിറങ്ങി.

വിശന്നപ്പോള്‍ വൃക്കയും കരളും ഹൃദയവും വിറ്റുതിന്നുന്നവരോട് ചേര്‍ന്നു. ഒടുവില്‍, ആന്തരാവയവങ്ങള്‍ക്കൊപ്പം വിശപ്പും അവന്‍ വിറ്റു തിന്നു കളഞ്ഞു.
വില്‍ക്കാന്‍ ഒന്നും ബാക്കിയില്ലെന്നിരിക്കെ അവന്‍ രക്ഷപ്പെടലിന്‍റെ കഥ പറഞ്ഞു. പരന്നു കിടന്ന ലോകത്ത് നിന്നു ഒറ്റയ്ക്കും തറ്റക്കും കേള്‍വിക്കാര്‍ വന്നു.കഥകള്‍ വിറ്റുപോയി. രക്ഷപ്പെടലിന്‍റെ കഥകള്‍ പ്രചാരം നേടി ഇതിഹാസ്സങ്ങളായി.

പ്രചോദനം കിട്ടിയ കഥാകാരന്മാര്‍ മാളങ്ങള്‍ക്ക് പുറത്തേക്കിഴഞ്ഞു. സ്കൂളുകളില്‍ പാഠൃ വിഷയമായപ്പോഴേക്കും കുട്ടികള്‍ രക്ഷപ്പെടലിന്‍റെ കഥകള്‍ കളിയ്ക്കാന്‍ തുടങ്ങിയിരുന്നു.

പിന്നെ, കുട്ടികളും രക്ഷപ്പെടാന്‍ തുടങ്ങി.


(http://www.puzha.com/- 2003 ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )(കഥ-2)

സ്വാതന്ത്ര്യം

മുറുമുറുപ്പ് സഹിക്കാന്‍ വയ്യാതായപ്പോള്‍ ഞാനെന്‍റെ ചെറുകുടലിനെ മൂന്നായി മുറിച്ചു വിശപ്പിനു തിന്നാന്‍ കൊടുത്തു.
ഇനീം വേണം, താ എന്ന് വിശപ്പ്‌ അമറി.

ബാക്കി രണ്ടു കഷ്ണങ്ങളും തിന്നിട്ടും അവന്‍ അടങ്ങാതെ വന്നപ്പോള്‍ ഞാനെന്‍റെ ആമാശയം കൊടുത്തു. പിന്നെ മൂന്നായി മുറിച്ച എന്‍റെ അന്നനാളവും കൊടുത്തു.

മൂന്നു കഷ്ണങ്ങളും തിന്നു ഒടുവിലവന്‍ എന്‍റെ നാവും വിഴുങ്ങി,വായിലൂടെ പുറത്തു വന്നു.

പക്ഷേ, മുന്നിലിരിക്കുന്നയാള്‍ കടിച്ചിട്ട എല്ലിന്‍ തരികളില്‍ വിശപ്പ്‌ നക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനവന്‍റെ ചങ്ങലകളില്‍ പിടിച്ചു വലിച്ചു.
അവന്‍ മുരണ്ടു തിരിഞ്ഞു എന്നെ കടിച്ചു;കടിച്ചു കുടഞ്ഞു.


ചങ്ങലയും എന്നോടൊപ്പം മൃതിയടഞ്ഞപ്പോള്‍ അവന്‍ സ്വാതന്ത്ര്യത്തില്‍ ഒറ്റപ്പെട്ടു പോയത്രേ!


(.പുഴ.കോം-മില്‍ 2003 ഒക്ടോബര്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ചത് )(കഥ-1)

27 February 2008

അന്തിത്തിരി

വാതില്‍ക്കല്‍ കാല്പെരുമാറ്റം കേട്ടു ചെന്നു നോക്കി.
ആരുമില്ല.
തിരിച്ചു കേറുമ്പോള്‍ ഒരു നിഴല്‍ ആദ്യം അകത്തു കടന്നു. ആരാത്‌?
മറുപടിയില്ല.
ദേഷ്യം വന്നു. ആരാണെന്നല്ലേ ചോദിച്ചത്?
പിന്നെയും മറുപടിയില്ല. എങ്ങനെയാ ദേഷ്യപ്പെടാതിരിക്കുക! മുന്നില്‍ നന്നായി കാണാം, കറുത്തു കുറുകിയ ഒരു നിഴല്‍ പതുങ്ങുന്നു!
കൈകള്‍ പിണച്ചുവച്ചു ചരിഞ്ഞൊരു നോട്ടം നോക്കി മിണ്ടാതെയങ്ങനെ നില്ക്കുകയാണ്.
ഹ... ഇവന്‍റെ മുഖം കണ്ടിട്ട് തന്നെ കാര്യം.
വെളിച്ചമെടുക്കാന്‍ പൂര്‍വികരുടെ അസ്ഥിമാടം വരെ പോകേണ്ടിവന്നു.അവിടെ മാത്രമെ സന്ധ്യകഴിഞ്ഞാല്‍ വിളക്കുവൈക്കാറുള്ളൂ.
വെളിച്ചംകൊണ്ടു വന്നപ്പോള്‍ കക്ഷിയില്ല. എവിടെയോ ഒളിച്ചുകളഞ്ഞു.
എങ്കില്‍ രണ്ടിലൊന്നു അറിഞ്ഞിട്ടുതന്നെ ബാക്കികാര്യം. മുറികളായമുറികള്‍ മുഴുവന്‍ തിരഞ്ഞു.
ഇടനാഴിയും അടുക്കളയും പത്തായപുരയും ഒന്നും ഒഴിവാക്കിയില്ല.
ങ്ഹേ! പൊടിപോലുമില്ല.. രക്ഷപെട്ടുകളഞ്ഞു.
തിരികെ വിളക്കുകൊണ്ടുവെച്ചു മുറിക്കകത്തേക്ക് കാലുവെച്ചില്ല, ദാ, തൂണിനുചുവട്ടില്‍ കുത്തിയിരിക്കുന്നു, ആ നിഴല്‍...
ദേഷ്യം കൊണ്ടു വായില്തോന്നിയതൊക്കെ വിളിച്ചുപറഞ്ഞു.
ഓടിപ്പോയി വിളക്കെടുത്തു വന്നു. കടന്നു കേററക്കാരന്‍ ചാടിപ്പോകാതിരിക്കാന്‍ വാതില്‍ പുറത്തുനിന്നടച്ചിട്ടാണ് പോയത്.
ഉള്ളില്‍കേറി വീണ്ടും വാതിലടച്ചു തഴുതിട്ടു.ശ്രദ്ധാപൂര്‍വം തിരച്ചില്‍ ആരംഭിച്ചു. ഇത്തവണ കയ്യില്‍ കിട്ടണം.
എല്ലായിടത്തും തിരഞ്ഞു ഒടുവിലാണ്‌ തട്ടിന്‍പുറം കണ്ണില്‍ പെട്ടത്. ഒരിടവും വിട്ടുപോകരുത്. വിളക്കുമായി വലിഞ്ഞുകയറി.
പെട്ടെന്നൊരുകരച്ചില്‍ ചിതറി. അമ്പരന്നു ചുറ്റുപാടും നോക്കുമ്പോള്‍, വാരിക്കൂട്ടിയിട്ടിരുന്ന സാധനങ്ങള്‍ക്ക്‌ പിന്നില്‍ അതാ കറുത്തു കുറുകിയ നിഴല്‍! അതവന്‍തന്നെ.
വേറെയും നിഴലുകള്‍ പിന്നിലുണ്ടെന്നു തോന്നി. ഒന്നിനെയും രക്ഷപ്പെടാന്‍ അനുവദിക്കരുത്! പെട്ടന്ന് ആ കുള്ളന്‍ നിഴല്‍ കരഞ്ഞുകൊണ്ട് ചോദിക്കുന്നു...

"മോനേ ആത്മാക്കളെയും നീ വെറുതെവിടില്ലേ?"
ശബ്ദം തിരിച്ചറിഞ്ഞു! അച്ഛന്‍!
വിളക്ക് ഊതിയണക്കുകയെന്ന ദയയാണ്‌ ആദ്യം ചെയ്തത്. പിന്നെ ശബ്ദമുണ്ടാക്കാതെ പടിയിറങ്ങിപോരുമ്പോഴേക്കും കുറെ നിഴലുകള്‍ കൂടി ആ ഇരുട്ടിലേക്ക് കേറിപോയി.

* * * * * * * *
അതില്പിന്നീടാണ് അസ്ഥിമാടത്തിലും വിളക്കുവെക്കതായത്.