"സ്വന്തം വായുടെ ചീത്തത്തം കൊണ്ടാണ് തത്തകളും മൈനകളും കൂട്ടില്‍ പെടുന്നത്. കൊറ്റികളെ ആരും ബന്ധിക്കാറില്ല". -പഞ്ചതന്ത്രം

29 October 2013

പ്രണയം

പ്രണയത്തിന്റെ ആദ്യനാളുകളിൽ നിന്റെ തിളങ്ങുന്ന കണ്ണുകളിൽ ഞാൻ എന്നെ കണ്ടു. ഞാൻ സുന്ദരനായിരുന്നു.
 പ്രണയം ചുട്ടുപഴുക്കുന്ന ഉച്ചചൂടിൽ ഞാൻ നോക്കുന്നിടെത്തെല്ലാം നീയായിരുന്നു. നാണം മായാത്ത നിന്റെ കണ്മുനകൾ, നനുത്ത ചുണ്ടുകളിലെ പ്രാണൻ പിടപ്പിക്കും പുഞ്ചിരി.  എന്തു കണ്ടാലും അത് നീയെന്നു തോന്നി.
പ്രണയത്തിന്റെ അന്തിയിൽ നിന്റെ സീമന്തരേഖയിൽ തൊട്ട കുങ്കുമത്തിന്  ചുവപ്പ് പോരെന്നു തോന്നി. നിന്റെ തിളക്കം മങ്ങിയ കണ്ണുകളിൽ ഞാനുണ്ടായിരുന്നില്ല.
എന്റെ കാഴ്ചയെപ്പറ്റി തോന്നിയ സംശയം ഡോക്ടർ ബലപ്പിച്ചു. തിമിരത്തിന്റെ തുടക്കമാണല്ലോ മാഷെ!

17 October 2013

ചരിവ്

അവർ കുന്നുകളിടിച്ചു നിരപ്പാക്കി, പുതിയ വൻകരകൾ തീർത്തു കൊണ്ടിരുന്നു.
ഉദരത്തിലേക്കു വീഴുന്ന മണ്ണിൻ തരികൾക്കു മേലെ വിശാലമനസ്കനായ കടൽ നെടുവീർപ്പിടുന്നത് ആരും കേട്ടില്ല.  കുന്നിൻ ചരിവുകൾ നഷ്ടപ്പെട്ട ആട്ടിൻപറ്റങ്ങൾ കൂട്ടമായി അറവുശാലകൾ തേടിപ്പോയി.  സംഗമിക്കാൻ വെമ്പി വന്ന മഴമേഘങ്ങളാകട്ടെ, കെട്ടിടമേലാപ്പുകളെ ശരണം പ്രാപിച്ചു.

ഒടുവിൽ, ചരിവ് നഷ്ടപ്പെട്ട കരയെ കരയാൻ വിടാതെ കടലെടുക്കുമ്പോൾ അവർ പണിനിർത്തി വിശ്രമിക്കുകയായിരുന്നു.